/uploads/news/news_നിദ_ഫാത്തിമയുടെ_മരണം:_അന്വേഷണം_ആവശ്യപ്പെ..._1671792359_1964.png
BREAKING

നിദ ഫാത്തിമയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് കേരളം, മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു


തിരുവനന്തപുരം: ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം ഫാത്തിമ നിദാസ് ഷിഹാബുദ്ദീന്റെ (നിദ ഫാത്തിമ) മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു കേരളം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അറിയിച്ചുവെന്നു വി ശിവൻകുട്ടി പറഞ്ഞു.

നിദയുടെ മരണം എംപിമാരായ എ എം ആരിഫ്, ബെന്നി ബെഹനാൻ എന്നിവർ ലോക്സഭയിൽ ഉന്നയിച്ചു. വിഷയം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നു എംപിമാർ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതിനു പിന്നാലെ എ എം ആരിഫ് എംപി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സാമ്പത്തിക സഹായം നൽകാൻ സാധിക്കുമെങ്കിൽ അതു ചെയ്യുമെന്നും കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ ഉറപ്പുനൽകിയതായി എ എം ആരിഫ് പറഞ്ഞു. കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കുടിപ്പകയും തർക്കവും പരിഹരിക്കാനും എംപി കായികമന്ത്രിയുടെ ഇടപെടൽ തേടിയിട്ടുണ്ട്.

അതേസമയം 10 വയസുകാരി നിദയുടെ മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ നാഗ്പുർ മെഡിക്കൽ കോളേജിലാണ് നിദയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടം നടപടികളടക്കം പൂർത്തിക്കിയ ശേഷം മൃതദേഹം വിട്ടുനൽകും. നിദയുടെ പിതാവ് ഷിഹാബുദ്ദീൻ, കേരള സൈക്കിൾ പോളോ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നാൽ മാത്രമേ കുട്ടിയുടെ മരണകാരണം വ്യക്തമാകൂ.

കുട്ടിയുടെ മരണത്തിൽ സംഘാടകർക്കെതിരെ കേരള സൈക്കിൾ പോളോ അസോസിയേഷൻ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. സംഭവം മനപ്പൂർവം ഉണ്ടാക്കിയ നരഹത്യയാണെന്നും സൈക്കിൾ പോളോ ഫെഡറേഷനും കേരളത്തിലെ സമാന്തര സംഘടനയുമാണ് ഉത്തരവാദികളെന്നും കേരള സൈക്കിൾ പോളോ അസോസിയേഷൻ ഹർജിയിൽ ആരോപിച്ചു.

കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

0 Comments

Leave a comment