ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി ഈ വർഷം ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയോടും കോവിഡ് നിയന്ത്രണങ്ങൾ തീരുമാനിക്കുന്ന ഉന്നതാധികാര സമിതിയോടും ആലോചിച്ച ശേഷം വള്ളംകളി നടത്തുന്ന കാര്യത്തിന് അന്തിമമായ തീരുമാനം കൈക്കൊള്ളും. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി വള്ളംകളി മത്സരം നടത്താൻ സാധിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധികൾക്കിയിൽ നിന്നും തിരിച്ചു വരുന്ന ഘട്ടത്തിൽ വള്ളംകളി മത്സരം ജനങ്ങൾക്കും ടൂറിസം മേഖലയ്ക്കും ആവേശമാകും. ഈ സാഹചര്യത്തിലാണ് ഇത് ചർച്ച ചെയ്യാൻ ഉന്നത തല യോഗം വിളിച്ചു ചേർത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വള്ളംകളി നടത്താൻ സാധിക്കുമെന്ന അഭിപ്രായമാണ് യോഗത്തിൽ പൊതുവെ ഉയർന്നു വന്നത്. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച് സലാം, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യരാജ്, ടൂറിസം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു, ആലപ്പുഴ ജില്ലാ കളക്ടർ എ.അലക്സാണ്ടർ, ടൂറിസം ഡയറക്ടർ കൃഷ്ണ തേജ തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ്: നെഹ്റു ട്രോഫി വള്ളംകളി ഈ വർഷം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും.





0 Comments