കഴക്കൂട്ടം: കോവിഡ് ബാധിച്ച് 2 മാസം മുൻപ് മരിച്ചയാളുടെ ആരോഗ്യവിവരം അന്വേഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ വിവരവും ആരോഗ്യവകുപ്പിന്റെ കൈവശമില്ലായിരുന്നുവെന്ന് ഇത് സ്ഥിരീകരിക്കുന്നു. രോഗി മരിച്ച ശേഷവും ആരോഗ്യ സ്ഥിതി അന്വേഷിച്ച് ആരോഗ്യ വകുപ്പിൽ നിന്നും മൂന്ന് തവണ ഫോൺ വന്നതായി ബന്ധുക്കൾ പറഞ്ഞു. പോത്തൻകോട് സ്വദേശി അനിൽകുമാറിന്റെ ബന്ധുക്കളെയാണ് ആരോഗ്യവകുപ്പിൽ നിന്ന് വിളിച്ചത്. മരിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും അനിൽകുമാറിനെ കോവിഡ് മൂലം മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വാർഡ് മെമ്പറും പറയുന്നു.പോത്തൻകോട് പണിമൂല സ്വദേശി അനിൽകുമാറിന് ഏപ്രിൽ 28 നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. മെയ് ആറിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അനിൽകുമാർ മരണത്തിന് കീഴടങ്ങി. കാര്യം ഇങ്ങനെയാണെങ്കിലും അനിൽകുമാർ കോവിഡ് വന്ന് മരിച്ചതാണെന്ന് സ്ഥിരീകരിക്കുന്ന ഒരു രേഖയും ബന്ധുക്കളുടെ കൈവശമില്ല. കൈയിലുള്ള മരണ സർട്ടിഫിക്കറ്റിൽ മരണകാരണവുമില്ല. അനിൽകുമാർ മരിച്ചതിന് ശേഷവും മൂന്നുതവണയാണ് ആരോഗ്യ വകുപ്പിൽ നിന്നും ബന്ധുക്കളെ വിളിച്ചത്. മരിച്ചുവെന്നത് അറിയാതെയായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജില് മരിച്ചിട്ടും പട്ടികയിൽ അനിൽകുമാറിന്റെ പേരില്ലെന്ന് വാർഡ് മെമ്പറും തറപ്പിച്ചു പറയുന്നു. ഇതോടെ അനിൽ കുമാറിന്റെ മരണത്തോടെ ആശ്രയം നഷ്ടമായ ഭാര്യയും ഏകമകളും സർക്കാർ ധനസഹായത്തിന് തീരുമാനിച്ചാലും കിട്ടുമോയെന്ന ആശങ്കയിലാണ്.
കോവിഡ് ബാധിച്ച് 2 മാസം മുൻപ് മരിച്ചയാളുടെ ആരോഗ്യവിവരം അന്വേഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്.





0 Comments