പത്തനംതിട്ട: എൻഎസ്എസിൻറെ ക്ഷണം സ്വീകരിച്ച് മന്നം ജയന്തി പരിപാടിയിലെത്തിയതിന് പിന്നാലെ ശശിതരൂർ മാർത്തോമ്മാ സഭയുടെ വേദിയിലേക്കും എത്തുന്നു.മാരാമൺ കണ്‍വെന്‍ഷനിലും ശശി തരൂർ പങ്കെടുക്കും. ഫെബ്രുവരി 18 ന് നടക്കുന്ന യുവവേദിയിലാണ് തരൂർ സംസാരിക്കുക. മാർത്തോമ്മാ സഭ യുവജനസഖ്യത്തിന്റെ ആവശ്യപ്രകാരമാണ് ശശി തരൂർ കൺവെൻഷനിൽ പങ്കെടുക്കാൻ എത്തുന്നത്
സഭയുടെ ഏറ്റവും ശ്രേഷ്ഠമായ വേദിയെന്ന് വിശേഷിപ്പിക്കുന്ന മാരാമൺ കൺവെൻഷനിലേക്ക് ശശി തരൂർ എത്തുന്നതോടെ കൂടുതൽ സാമുദായിക സംഘടനകളുമായി ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം. 128 മത് മാരാമൺ കൺവെൻഷന്റെ ഭാഗമായുള്ള യുവവേദിയിലേക്ക് ശശി തരൂരിനെ ക്ഷണിച്ചത് മാർത്തോമ്മാസഭ യുവജനസഖ്യം പ്രസിഡന്റ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയാണ്. ഫെബ്രുവരി 18 ശനിയാഴ്ച യുവവേദിയിൽ 'യുവാക്കളും കുടിയേറ്റവും' എന്ന വിഷയത്തിൽ തരൂർ സംസാരിക്കും.
ഫെബ്രുവരി 12 മുതൽ 19 വരെയാണ് മാരാമൺ കൺവെൻഷൻ. സാധരണഗതിയിൽ കൺവെൻഷനിലേക്ക് രാഷ്ട്രീയക്കാർ എത്താറുണ്ടെങ്കിലും പ്രധാനപ്പെട്ട വേദിയിൽ സംസാരിക്കാൻ ക്ഷണം കിട്ടുന്നത് അപൂർവമാണ്. ക്രിസ്ത്യൻ സഭകൾക്ക് പുറത്തുള്ളവരും അപൂർവമായാണ് യുവവേദിയിൽ സംസാരിച്ചിട്ടുള്ളത്. മുമ്പ് സുനിൽ പി ഇളയിടം പങ്കെടുത്തിട്ടുണ്ട്. തരൂർ പങ്കെടുക്കുന്ന പരിപാടികൾക്കെതിരെ കോൺഗ്രസിൽ തന്നെ പടയൊരുക്കം സജീവമാകുന്ന സാഹചര്യത്തിലാണ് കൂടുതൽ സാമുദായിക വേദികളെന്നതും ശ്രദ്ധേയമാണ്.
മാരാമൺ കൺവെൻഷനിലേക്ക് ക്ഷണം; സാമുദായിക സംഘടനകളുമായി ബന്ധം ഉറപ്പിക്കാൻ തരൂർ





0 Comments